സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ദ.ആഫ്രിക്കയെ 7 വിക്കറ്റിന് തകര്‍ത്താണ് ഓസീസ് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്.

സ്‌കോര്‍

ദ.ആഫ്രിക്ക 43.5 ഓവറില്‍ 149.
ഓസ്‌ട്രേലിയ 31.3 ഓവറില്‍ 153/3.

ടോസ് നേടിയത് ദ.ആഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത് ആ‍യിരുന്നു. ബോളര്‍മാരെ തുണയ്‌ക്കാന്‍ കാര്യമായി ഒന്നുമില്ലായിരുന്ന പിച്ചില്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കാന്‍ സ്‌മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. എതിരാളികള്‍ ഓസീസ് ആയത് കൊണ്ട് ഒരു കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു സ്‌മിത്തിന്റെയും കൂട്ടരുടേയും ലക്ഷ്യം.

എന്നാല്‍ കളിയുടെ ആദ്യ പത്തോവറില്‍ തന്നെ ദ.ആഫ്രിക്ക കളി തോറ്റു എന്ന് പറയാം. പത്ത് ഓവര്‍ തീരുമ്പോള്‍ അവര്‍ 27/5 എന്ന ദയനീയ നിലയിലായിരുന്നു. അനാവശ്യമായ ആവേശമായിരുന്നു ദ.ആഫ്രിക്കയുടെ കുഴി കുത്തിയത്. ക്യാപ്‌റ്റന്‍ സ്‌മിത്തും ഓള്‍ റൌണ്ടര്‍ ജാക്ക് കാല്ലിസുമടക്കം ദ.ആഫ്രിക്കയുടെ മുന്‍‌നിരയും മധ്യനിരയും(ഗിബ്‌സ് ഒഴിച്ച്) വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. നേരിട്ട അഞ്ചാം പന്തില്‍ തന്നെ ക്രീസില്‍ നിന്നും ചാടിയിറങ്ങി വന്ന്, ബോളിന്റെ അടുത്ത് പോലും എത്താതെ, ബോള്‍ഡ് ആയ സ്‌മിത്ത് ബാക്കിയുള്ളവര്‍ക്ക് ഒരു പാഠമായിരുന്നു. എന്നാല്‍ “എല്ലാ ബോളും അടിച്ച് തകര്‍ക്കും” എന്ന രീതിയില്‍ മറ്റ് ബാറ്റ്‌സ്‌മാന്മാര്‍ കൂടി പെരുമാറിയപ്പോള്‍ ഒരു ഘട്ടത്തില്‍ ദ.ആഫ്രിക്ക 100 കടക്കുമോ എന്ന് സംശയം തോന്നിപ്പിച്ചു.

എന്നാല്‍ ആറാം വിക്കറ്റില്‍ ഗിബ്‌സും കെം‌പും ഒത്തുചേര്‍ന്നത് കുറച്ച് നേരത്തേയ്‌ക്ക് വിക്കറ്റ് വീഴ്‌ച തടഞ്ഞു. പതിനൊന്നാം ഓവറില്‍ ഷോണ്‍ ടെയ്‌റ്റിന്റെ പന്തില്‍ ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റ് പിടിച്ചെങ്കിലും അമ്പയര്‍ സ്‌റ്റീവ് ബക്‍നര്‍ ദ.ആഫ്രിക്കയ്‌ക്ക് അനുകൂലമായ തീരുമാനമെടുത്തു. അതും കൂടെയില്ലായിരുന്നെങ്കില്‍...

ഗിബ്‌സ് 49 പന്തില്‍ 39 റണ്‍സ് നേടി. മറുവശത്ത് കെം‌പ് താളം കണ്ടെത്തി തുടങ്ങി. അപകടം മണത്ത പോണ്ടിങ്ങ് ടെയ്‌റ്റിനെ മടക്കി കൊണ്ടുവന്നു. ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റിന്റെ കൈയ്യിലെത്തിച്ച് ടെയ്‌റ്റ് ക്യാപ്‌റ്റന്റെ പ്രതീക്ഷ കാത്തു. വാലറ്റക്കാരോടൊത്ത് ഇരുപതോളം ഓവറുകള്‍ തള്ളിനീക്കിയ കെം‌പിന് നിര്‍ഭാഗ്യം കൊണ്ട് അരസെഞ്ചുറി നഷ്‌ടപ്പെട്ടു. ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ കെം‌പ് ഒരു വശത്ത് 49 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസീസ് ബോളര്‍മാരില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി ഷോണ്‍ ടെയ്‌റ്റും 18 റണ്‍സ് വഴങ്ങി മൂന്ന് പ്രധാനവിക്കറ്റുകള്‍(കാല്ലിസ്, പ്രിന്‍‌സ്, ബൌച്ചര്‍) വീഴ്ത്തിയ ഗ്ലെന്‍ മക്ഗ്രാത്തും മികച്ചു നിന്നു. ബ്രാക്കനും ഹോഗും ഇവര്‍ക്ക് നല്ല പിന്തുണയും നല്‍കി.

50 ഓവറില്‍ ജയിക്കാന്‍ വെറും 150 റണ്‍സ് മാത്രം മതിയായിരുന്ന ഓസീസ് ലക്ഷ്യത്തിലെത്താന്‍ എത്ര ഓവര്‍ എടുക്കും എന്ന് മാത്രമേ നോക്കാനുള്ളായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍‍ ചാള്‍സ് ലാങ്ങ്‌വെല്‍റ്റിന്റെ മനോഹരമായ പന്ത് ഗില്‍ക്രിസ്‌റ്റിനെ മടക്കി. ദ.ആഫ്രിക്ക മത്സരത്തില്‍ പ്രതീക്ഷയോടെ നിന്നത് ആ ഒരു വിക്കറ്റ് വീണപ്പോള്‍ മാത്രമാണ്.

ഒമ്പതാം ഓവറില്‍ പോണ്ടിങ്ങിനെ മടക്കി ആന്ദ്രെ നെല്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയെങ്കിലും മൈക്കിള്‍ ക്ലാര്‍ക്ക് അത് തല്ലിക്കെടുത്തി. ഓസ്‌ട്രേലിയയ്‌ക്ക് ധൃതിയില്ലായിരുന്നു. ഓവറില്‍ മൂന്ന് റണ്‍സ് വെച്ച് നേടുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള ലക്ഷ്യം.

ഹെയ്‌ഡനും ക്ലാര്‍ക്കും വിക്കറ്റ് കളയാതെ മെല്ലെ റണ്‍സ് നേടി മുന്നോട്ട് നീങ്ങി. ഓവറില്‍ നാല് റണ്‍സ് വെച്ച് നേടിയ അവരുടെ കൂട്ടുകെട്ട് തകര്‍ന്നത് ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു. 60 പന്തില്‍ 41 റണ്‍സെടുത്ത ഹെയ്‌ഡന്‍ പൊള്ളോക്കിന് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീടെത്തിയ ആന്‍ഡ്രൂ സൈമണ്ട്സിന് കളി വേഗം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, 31 ഓവറില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. 86 പന്തില്‍ 60 റണ്‍സുമായി ക്ലാര്‍ക്കും 16 പന്തില്‍ 18 റണ്‍സുമായി സൈമണ്ട്സും പുറത്താകാതെ നിന്നു.

മികവുറ്റ ബോളിങ്ങ് കാഴ്‌ച വെച്ച മക്ഗ്രാത്താണ് മാന്‍ ഓഫ് ദി മാച്ച്.

1 comments:

Balu said...

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ദ.ആഫ്രിക്കയെ 7 വിക്കറ്റിന് തകര്‍ത്താണ് ഓസീസ് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്.

രണ്ടാം സെമിയുടെ വിശേഷങ്ങളുമായി സ്റ്റമ്പ്ഡ്!!!