വീണ്ടുമൊരിക്കല്‍ കൂടി ഓസ്‌ട്രേലിയന്‍ വിജയഗാഥ പാടി ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. തുടര്‍ച്ചയായി നാല് ഫൈനലുകളും മൂന്ന് കിരീടങ്ങളുമായി തങ്ങള്‍ തന്നെ ഇപ്പോഴും മുമ്പില്‍ എന്ന് തെളിയിച്ച ഓസീസ് ശ്രീലങ്കയെ അനായാസം തോല്‍പിച്ചു. മഴ മൂലം 38 ഓവറായി മത്സരം ചുരുക്കിയിരുന്നു.
സ്‌കോര്‍
ഓസ്‌ട്രേലിയ 38 ഓവറില്‍ 281/4
ശ്രീലങ്ക 36 ഓവറില്‍ 215/8
കലാശപോരാട്ടത്തിന് ആവേശം ഒട്ടും കുറയാതിരിക്കാന്‍ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് ആണ് ക്യുറേറ്റര്‍മാര്‍ ഒരുക്കിയത്. നിര്‍ണായകമായ ടോസ് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമായിരുന്നു. ബാറ്റിങ്ങ് ചെയ്യാന്‍ പോണ്ടിങ്ങിന് അധികം ആലോചിക്കേണ്ടി വന്നില്ല. ക്യാപ്‌റ്റന്റെ തീരുമാനം ശരിവെയ്‌ക്കുന്ന രീതിയില്‍ ഓസീസ് ഓപ്പണര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ തന്നെ ശ്രീലങ്കയുടെ വിധി എഴുതപ്പെട്ടിരുന്നു.
ലോകകപ്പില്‍ ഇതുവരെ ബാറ്റ് കൊണ്ട് എടുത്തുപറയത്തക്ക നേട്ടമൊന്നും പറയാനില്ലായിരുന്ന ആഡം ഗില്‍ക്രിസ്‌റ്റ് തന്റെ “വിശ്വരൂപം“ കാണിച്ച ദിവസമായിരുന്നു ഇന്നലെ. ബോളര്‍മാരോട് മുരളി എന്നോ ഫെര്‍ണാണ്ടൊ എന്നോ വ്യത്യാസം ഒന്നും കാട്ടാതെ നല്ല ഒന്നാന്തരം അടി തന്നെ കൊടുത്തു.
104 പന്തില്‍ നിന്നും 149 റണ്‍സ് നേടിയ ഗില്‍ക്രിസ്‌റ്റ് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് മാത്യു ഹെയ്‌ഡന്‍ കാഴ്‌ചക്കാരനായി. എന്നാല്‍ തന്റെ പതിവ് ശൈലി ഉപേക്ഷിച്ച് ഗില്‍ക്രിസ്‌റ്റിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ ഹെയ്‌ഡന്റെ ഇന്നിങ്ങ്സ് ഓസീസിന് ഗുണം ചെയ്‌തു. മഴ മൂലം വൈകിയാണ് മത്സരം തുടങ്ങിയത്. അന്തരീക്ഷം മൂടികെട്ടിയ അവസ്ഥയിലുമായിരുന്നു. അതുകൊണ്ട് കരുതലോടെയാണ് ഓസീസ് തുടങ്ങിയത്. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നത് വരെ ക്ഷമിച്ച ഓപ്പണര്‍മാര്‍ പിന്നീടങ്ങോട്ട് ബോളര്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
അര്‍ധസെഞ്ചുറി നേടാന്‍ 43 പന്തുകള്‍ നേരിട്ട ഗില്‍ക്രിസ്‌റ്റ് പക്ഷെ സെഞ്ചുറിയിലേയ്‌ക്ക് എടുത്തത് 72 പന്തുകള്‍. ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന ബഹുമതിയും ഈ ഇന്നിങ്ങ്സിനുണ്ട്. ഗില്‍ക്രിസ്‌റ്റ് സെഞ്ചുറി നേടുമ്പോള്‍ ഓസീസ് സ്‌കോര്‍ വെറും 144 മാത്രമായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ആ ബാറ്റിന്റെ കരുത്ത് മനസിലാവും.
ആദ്യ വിക്കറ്റ് വീണത് ഇരുപത്തിമൂന്നാം ഓവറിലാണ്, സ്‌കോര്‍ 172. പുറത്തായത് 38 റണ്‍സെടുത്ത ഹെയ്‌ഡന്‍. മലിംഗയ്‌ക്കായിരുന്നു വിക്കറ്റ്.
തുടര്‍ന്ന് പോണ്ടിങ്ങുമൊത്തായി ഗില്‍ക്രിസ്‌റ്റിന്റെ ആക്രമണം. എന്നാല്‍ മുപ്പത്തിയൊന്നാം ഓവറില്‍ ഫെര്‍ണാണ്ടൊയുടെ പന്തില്‍ ഗില്‍ക്രിസ്‌റ്റിന്റെ ഇന്നിങ്ങ്സ് അവസാനിച്ചു, പക്ഷെ അപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നെന്ന് മാത്രം.
പിന്നീട് വന്ന ബാറ്റ്‌സ്‌മാന്മാരെല്ലാം തങ്ങളാല്‍ കഴിയും വിധം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ 38 ഓവറില്‍ 281 എന്ന മികച്ച സ്‌കോര്‍ ഓസീസ് സ്വന്തമാക്കി.
ഇതിന് മുമ്പ് നടന്ന രണ്ട് ലോകകപ്പ് ഫൈനലുകളില്‍ പാകിസ്ഥാനും ഇന്ത്യയും ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയ ഓസീസിന് മുമ്പില്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് ലങ്ക ബാറ്റിങ്ങിന് ഇറങ്ങിയത്. ഒരു പരിധി വരെ ഓസീസിന് ഒരല്‍പം വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായി എന്ന് വേണമെങ്കില്‍ പറയാം.
മൂന്നാം ഓവറില്‍ തന്നെ തരംഗയെ നഷ്‌ടമായെങ്കിലും ജയസൂര്യയും സങ്കക്കാരയും ചേര്‍ന്ന് ലങ്കയെ മത്സരത്തിലേയ്‌ക്ക് തിരിച്ച് കൊണ്ടുവന്നതാണ്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 90 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഓസീസിന് ഭീഷണിയായി തുടങ്ങിയപ്പോള്‍ പോണ്ടിങ്ങ് ബ്രാഡ് ഹോഗിനെ കൊണ്ടുവന്നു. ജയസൂര്യയെ ഒരു വശത്ത് ഹോഗ് തളച്ചപ്പോള്‍ മറുവശത്ത് സങ്കക്കാരയുടെ മേലായി സമര്‍ദ്ദം. ഇരുപതാം ഓവറില്‍ സൈമണ്ട്‌സിന്റെ പന്തില്‍ പോണ്ടീങ്ങ് പിടിച്ച് സങ്കക്കാര പുറത്തായി. 52 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു ലങ്കന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
സങ്കക്കാര പുറത്തായെങ്കിലും വിജയപാതയില്‍ തന്നെയായിരുന്നു ലങ്ക. ജയവര്‍ധനെയും ജയസൂര്യയും കൂടി അവരെ ലക്ഷ്യത്തിലെത്തിക്കും എന്ന് തോന്നിച്ചു. മൈക്കിള്‍ ക്ലാര്‍ക്കിലൂടെ ഓസീസ് ജയസൂര്യയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കി. ജയസൂര്യ 67 പന്തില്‍ 63 റണ്‍സ് നേടി.
അപ്പോഴാണ് വില്ലനായി മഴയുടെ വരവ്. കുറച്ച് നേരത്തെ ഇടവേള. കളി വീണ്ടും തുടങ്ങിയപ്പോള്‍ ഓവറുകളുടെ എണ്ണം മുപ്പത്തിയെട്ടില്‍ നിന്നും മുപ്പത്തിയാറായി കുറച്ചു, ലക്ഷ്യം 282-ല്‍ നിന്നും 269 ആയി. സ്ഥിതി ഓസീസിന് അനുകൂലമായത് ആ മഴയോടെയാണ്. 62 പന്തില്‍ 113 റണ്‍സ് എന്ന നിലയില്‍ കളിയെത്തിയപ്പോള്‍ പിന്നെ ലങ്കന്‍ ബാറ്റ്സ്‌മാന്മാര്‍ക്ക് ചുമ്മാ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ജയവര്‍ധനെ വാട്സന്റെ പന്തില്‍ LBW ആയി.
തുടര്‍ന്ന് വന്നവരെല്ലാം റണ്‍സ് കണ്ടെത്താനുള്ള വ്യഗ്രതയില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കളി തടസ്സപ്പെട്ടു, ഇത്തവണ വെളിച്ചക്കുറവായിരുന്നു കാരണം. കളി തുടരാനാവില്ല എന്ന അവസ്ഥയില്‍ ഓസീസ് താരങ്ങള്‍ വിജയാഘോഷം തുടങ്ങി. അപ്പോഴതാ എത്തുന്നു അലീം ദാറും സ്‌റ്റീവ് ബക്‍നറും, മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍. കളി തീര്‍ന്നില്ല എന്നും മൂന്ന് ഓവര്‍ ബാക്കിയുണ്ടെന്നും അത് ഇന്നല്ലെങ്കില്‍ റിസര്‍വ് ദിനത്തില്‍ എറിയേണ്ടിവരും എന്നും പറഞ്ഞു. ഡക്ക്‌വര്‍ത്ത് - ലൂയിസ് നിയമപ്രകാരം രണ്ട് ടീമുകളും 20 ഓവറെങ്കിലും ബാറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേയ്‌ക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന നിയമം അമ്പയര്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.
ഒടുവില്‍ തികഞ്ഞ സ്‌പോര്‍ട്സ്‌മാന്‍സ്‌പിരിറ്റോട് കൂടി ജയവര്‍ധനെ കളി തുടരാന്‍ സമ്മതിക്കുകയായിരുന്നു. തീരുമാനം സ്വാഗതം ചെയ്‌ത പോണ്ടിങ്ങ് സ്‌പിന്നര്‍മാരെ കൊണ്ട് പന്തെറിയിച്ച് തന്റെ ടീമിന്റെ നന്ദി പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ കപ്പ് ഓസീസിന് സ്വന്തമായപ്പോള്‍ വിജയം ഇരുടീമുകളും പങ്കിട്ടു, ക്രിക്കറ്റ് എന്ന മാന്യന്മാരുടെ കളിയുടെ വിജയം..
മികച്ച ഇന്നിങ്ങ്സ് ഗില്‍ക്രിസ്‌റ്റിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി കൊടുത്തപ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്‌ചവെച്ച ഗ്ലെന്‍ മക്ഗ്രാത്ത് മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കി.
Subscribe to:
Post Comments (Atom)
3 comments:
വീണ്ടുമൊരിക്കല്‍ കൂടി ഓസ്‌ട്രേലിയന്‍ വിജയഗാഥ പാടി ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. തുടര്‍ച്ചയായി നാല് ഫൈനലുകളും മൂന്ന് കിരീടങ്ങളുമായി തങ്ങള്‍ തന്നെ ഇപ്പോഴും മുമ്പില്‍ എന്ന് തെളിയിച്ച ഓസീസ് ശ്രീലങ്കയെ അനായാസം തോല്‍പിച്ചു.
ബാലുവിന്റെ പരീക്ഷയൊക്കെ കഴിഞ്ഞില്ലേ?
ക്രിക്കറ്റ് ഫൈനല്‍ അധികനേരമൊന്നും കണ്ടില്ല. കുറച്ചുനേരം കണ്ടു. ഇന്ത്യ ഉണ്ടായിരുന്നെങ്കില്‍ കണ്ടേനെ എന്നു തോന്നുന്നു. എന്തായാലും നല്ല രണ്ടു ടീമുകള്‍ തന്നെയാണ് മത്സരിച്ചത്. യോഗ്യതയുള്ളവര്‍ തന്നെ.
qw_er_ty
.Somany people get world level recognition in sports,.But no body is there to write on them.Some body you are welcome for them,
Post a Comment