സ്‌റ്റമ്പ്ഡ്!!!

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..

ലോകകപ്പ് ക്രിക്കറ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിനെ തോല്‍‌പിച്ച് ന്യൂസിലാന്റും, ഹോളണ്ടിനെ തോല്‍‌പിച്ച് ദ.ആഫ്രിക്കയും കപ്പിലേയ്‌ക്കുള്ള പോരാട്ടത്തിന് തുടക്കമിട്ടു.

ഇംഗ്ലണ്ട് V/s ന്യൂസിലാന്റ്


ശക്തമായ ഇംഗ്ലീഷ് മധ്യനിരയിലെ നാലു വിക്കറ്റുകള്‍ - കൊളിന്‍‌വുഡ്, പീറ്റേര്‍സന്‍, ഫ്ലിന്റോഫ്, ഡാല്‍‌റിമ്പിള്‍ - വെറും അഞ്ച് റണ്‍സ് നേടുന്നതിനിടെ വീഴ്ത്തി കീവീസ് തങ്ങളുടെ കരുത്ത് തെളിയിച്ചു. ഒരു ഘട്ടത്തില്‍ 133/3 എന്ന അവസ്ഥയില്‍ നിന്നും 138/7 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റില്‍ ലയാം പ്ലങ്കറ്റും പോള്‍ നിക്‍സണും ചേര്‍ന്ന് നേടിയ അഭേദ്യമായ 71 റണ്‍സിന്റെ കൂട്ടുകെട്ട് സ്‌കോറിന് അല്‍‌പം മാന്യത പകര്‍ന്നു.

സ്‌കോര്‍

ഇംഗ്ലണ്ട് 50 ഓവറില്‍ 209/7.

ന്യൂസിലാന്റ് 41 ഓവറില്‍ 210/4.

ടോസ് നേടിയ കീവീസ് ക്യാപ്‌റ്റന്‍ സ്‌റ്റീഫന്‍ ഫ്ലെമിങ്ങ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ എഡ് ജോയിസിനെ പുറത്താക്കി ജെയിംസ് ഫ്രാങ്ക്‍ലിന്‍ കീവീസിന് മേല്‍കൈ നേടി കൊടുത്തു. അധികം താമസിയാതെ ഇയാന്‍ ബെല്ലും പുറത്തായി. ഒരറ്റത്ത് ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ മൈക്കിള്‍ വോഗന്‍ ശ്രദ്ധയോടെ തുടങ്ങിയെങ്കിലും നല്ലൊരു സ്‌കോര്‍ നേടാന്‍ പരാജയപ്പെട്ടു. പതിനാറാം ഓവറില്‍ വോഗന്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 52/3 എന്ന അവസ്ഥയിലായിരുന്നു. പരിക്കിന് ശേഷം ടീമില്‍ മടങ്ങിയെത്തിയ കെവിന്‍ പീറ്റേര്‍സണും ഓള്‍‌റൌണ്ടര്‍ പോള്‍ കൊളിന്‍വുഡും ചേര്‍ന്ന് മെല്ലെയാണെങ്കിലും സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 81 റണ്‍സ് ചേര്‍ത്തു. പീറ്റേര്‍സണ്‍ 60 റണ്‍സ് നേടി. കൊളിന്‍‌വുഡ് 31 റണ്‍സും നേടി.

കീവീസ് ഓള്‍‌റൌണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസിനെ ലേറ്റ് കട്ട് ചെയ്യാനുള്ള കൊളിന്‍‌വുഡിന്റെ ശ്രമം കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ കൈയ്യില്‍ അവസാനിച്ചു. തുടര്‍ന്ന് ഷെയിന്‍ ബോണ്ടിന്റെ ഊഴമായിരുന്നു. പീറ്റേര്‍സണേയും ഫ്ലിന്റോഫിനേയും അടുത്തടുത്ത പന്തുകളില്‍ മടക്കി ബോണ്ട് ഇംഗ്ലീഷ് മധ്യനിര തകര്‍ത്തു. ഇംഗ്ലണ്ടിന് വേണ്ടി നിക്‍സണ്‍ 42 റണ്‍സും പ്ലങ്കറ്റ് 29 റണ്‍സും നേടി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇംഗ്ലണ്ടിനും കഴിഞ്ഞു. ഓപ്പണര്‍ ലൂ വിന്‍സന്റിനെ ആദ്യ ഓവറില്‍ തന്നെ മടക്കിയയച്ച ജെയിംസ് ആന്‍‌ഡേര്‍സന്‍ താമസിയാതെ ക്യാപ്‌റ്റന്‍ ഫ്ലെമിങ്ങിനേയും മടക്കി. കളിയുടെ രണ്ടാം ഓവറില്‍ റോസ് ടെയ്‌ലറെ പുറത്താക്കാന്‍ ഫ്ലിന്റോഫ് എടുത്ത ക്യാച്ച് ഈ ലോകകപ്പിലെ തന്നെ മികച്ച ക്യാച്ച് ആയിരിക്കും, പ്ലങ്കറ്റിനായിരുന്നു വിക്കറ്റ്. നന്നായി തുടങ്ങിയെങ്കിലും അത് മുതലാക്കാനാവാതെ മക്‍മിലന്‍ മടങ്ങുമ്പോള്‍ കീവീസ് 16 ഓവറില്‍ 72/4.

തോല്‍‌വി മുന്നില്‍ കണ്ട കീവീസിനായി ഓറവും സ്‌റ്റൈറിസും ഒത്തുചേര്‍ന്നു. അതോടെ ഇംഗ്ലണ്ടിന്റെ പിടി അയഞ്ഞു. 113 പന്തില്‍ നിന്നും 87 റണ്‍സ് നേടി സ്‌റ്റൈറിസും 83 പന്തില്‍ 63 റണ്‍സ് നേടി ഓറവും കീവീസിനെ കൂടുതല്‍ വിക്കറ്റ് നഷ്‌ടം കൂടാതെ വിജയത്തിലെത്തിച്ചു. ജയത്തിന് 60 റണ്‍സ് അകലെ സ്‌റ്റൈറിസ് നല്‍‌കിയ ക്യാച്ച് പീറ്റേര്‍സന്‍ കൈവിട്ടു. മത്സരഫലത്തെ ആ ക്യാച്ച് കാര്യമായി ബാധിക്കാനിടയില്ല. വിക്കറ്റ് നേടാന്‍ കരുത്തുള്ള ഒരു ബോളര്‍ (കീവീസിന് ബോണ്ട് ഉണ്ടായിരുന്നത് പോലെ) ഇംഗ്ലണ്ടിന് ഇല്ലായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയും അതുതന്നെയായിരിക്കും.

ദ.ആഫ്രിക്ക V/s ഹോളണ്ട്

മഴ മൂലം 40 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ റണ്‍‌മഴയും റെക്കോഡുകളുമായി ദ.ആഫ്രിക്ക ഹോളണ്ടിനെ നാണംകെടുത്തി.

സ്‌കോര്‍

ദ.ആഫ്രിക്ക 40 ഓവറില്‍ 353/3.

ഹോളണ്ട് 40 ഓവറില്‍ 132/9.

ടോസ് നേടിയ ഡച്ച് ക്യാപ്‌റ്റന്‍ വാന്‍‌ട്രൂസ്‌റ്റ് ദ.ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. രണ്ടാം പന്തില്‍ ഓപ്പണര്‍ ഡിവില്ലിയേര്‍സിനെ പുറത്താക്കിയാണ് ഹോളണ്ട് തുടങ്ങിയത്. ദ.ആഫ്രിക്കയും അവിടെ നിന്നാണ് തുടങ്ങിയത്..! ഡച്ചുകാര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമാവും ഇതെന്നതില്‍ സംശയമില്ല.

ഹെര്‍ഷല്‍ ഗിബ്‌സ് ആയിരുന്നു ഇന്നലത്തെ താരം. ഡച്ച് ലെഗ്‌സ്‌പിന്നര്‍ വാന്‍ബംഗിന്റെ ഒരോവറിലെ എല്ലാ പന്തും സിക്‍സറടിച്ച് ഗിബ്‌സ് റെക്കോഡ് ബുക്കില്‍ കയറിയപ്പോള്‍ 21 പന്തില്‍ നിന്ന് ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അരസെഞ്ച്വറി തികച്ച ബൌച്ചറിന്റെ ഇന്നിങ്ങ്സും മികവുറ്റ ബാറ്റിങ്ങുമായി സെഞ്ച്വറി നേടിയ ജാക്ക് കാലിസിന്റെ ഇന്നിങ്ങ്സും ശ്രദ്ധയാകര്‍ഷിച്ചില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തിലെ ഏറ്റവും മികച്ച റണ്‍‌റേറ്റിനുള്ള ( 8.82 ) റെക്കോഡ് ദ.ആഫ്രിക്ക സ്വന്തമാക്കി.

ദ.ആഫ്രിക്കയ്‌ക്ക് വേണ്ടി ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത് 59 പന്തില്‍ 67 റണ്‍സും ഗിബ്‌സ് 40 പന്തില്‍ 72 റണ്‍സും കാലിസ് 109 പന്തില്‍ 128 റണ്‍സും ബൌച്ചര്‍ 31 പന്തില്‍ 75 റണ്‍സും നേടി. ഇവരെല്ലാവരും കൂടി നേടിയ സിക്‍സറുകളുടെ എണ്ണം (18 ) റെക്കോഡാണ്.

വിജയം പ്രതീക്ഷിച്ചല്ല ഹോളണ്ട് കളി തുടങ്ങിയത്. പരമാവധി പിടിച്ചുനില്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അതിലവര്‍ വിജയിക്കുകയും ചെയ്‌തു. റയാന്‍ ടെന്‍ ഡെഷാ 57 റണ്‍സുമായി ഡച്ച് നിരയില്‍ മികച്ചു നിന്നു.

മത്സരത്തിലെ റെക്കോഡുകള്‍ ഒറ്റനോട്ടത്തില്‍..

  • ഓവറില്‍ എല്ലാ പന്തുകളും സിക്‍സ് അടിക്കുന്നത് ഏകദിനചരിത്രത്തില്‍ ആദ്യം - ഹെര്‍ഷല്‍ ഗിബ്‌സ്.
  • ഏകദിനത്തില്‍ ഒരോവറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളര്‍ - ഡാന്‍ വാന്‍ബംഗ്.
  • ഒരിന്നിങ്ങ്സില്‍ ഏറ്റവും അധികം സിക്‍സ് അടിക്കുന്ന ടീം (18) - ദ.ആഫ്രിക്ക.
  • ലോകകപ്പിലെ വേഗമേറിയ അര്‍ധസെഞ്ച്വറി - മാര്‍ക്ക് ബൌച്ചര്‍ - 21 പന്തില്‍ നിന്ന്.
  • ലോകകപ്പിലെ മികച്ച റണ്‍‌റേറ്റ് - 8.82 - ദ.ആഫ്രിക്ക.
  • ദ.ആഫ്രിക്കയുടെ ഏറ്റവും വലിയ ഏകദിന വിജയം - 221 റണ്‍സിന്.

ഇന്നത്തെ മത്സരം

ഇന്ത്യ V/s ബംഗ്ലാദേശ്

പാകിസ്ഥാന്‍ V/s അയര്‍ലണ്ട്

16 comments:

Balu said...

ലോകകപ്പ് ക്രിക്കറ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിനെ തോല്‍‌പിച്ച് ന്യൂസിലാന്റും, ഹോളണ്ടിനെ തോല്‍‌പിച്ച് ദ.ആഫ്രിക്കയും കപ്പിലേയ്‌ക്കുള്ള പോരാട്ടത്തിന് തുടക്കമിട്ടു.

വിശേഷങ്ങളുമായി സ്റ്റമ്പ്‌ഡ്!!! വീണ്ടും..

neethumenon said...

ബാലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എഴുതൂ........
ഇന്‍ഡ്യ യുടെ തോ‍ല്‍വി............വായിക്കാന്‍ ഞാന്‍ തയ്യാര്‍....

കരീം മാഷ്‌ said...

സങ്കടമായല്ലോ ബലൂ ഇന്ത്യാ-ബംഗ്ലാദേശ് കളി.
ഇനി ക്രിക്കറ്റ് വിരോധികളായ ഞാഞ്ഞൂലിനും വിഷം കൂടും

മൂര്‍ത്തി said...

ചെറുമീനുകള്‍ സ്രാവുകളെ വിഴുങ്ങുന്നത് ഈ ലോകകപ്പിന്റെ ശൈലിയാവുമോ? വാട്ട്മോര്‍ തൊട്ട
ടീമുകളൊക്കെ കലക്കും എന്ന് തോന്നുന്നു...
ബംഗ്ലാദേശിനും അയര്‍ലന്റിനും അഭിനന്ദനങ്ങള്‍!

വിചാരം said...

ഞാന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നില്ല എന്നാല്‍ ഇന്ത്യ എവിടെ ഏതുതരം കളിയിലും ജയിച്ചാല്‍ വലിയ അഭിമാനമാണ് തോറ്റാല്‍ എന്തോ വ്യക്തിപരമായ വലിയതെന്തോ നഷ്ടപ്പെട്ടതുപോലെ
എന്തുകൊണ്ട് നമ്മുടെ ഇന്ത്യ തോറ്റു 110 കോടി ജനതയുള്ള നമ്മുടെ രാഷ്ട്രം കേവലം ക്രിക്കറ്റില്‍ ശിശുക്കളായ ബംഗ്ലാദേശിന്‍റെ മുന്‍പില്‍ തലതായ്ത്തി നടക്കേണ്ട ഗതികേട് ആരാണുണ്ടാക്കിയത് ? ഒരുത്തരമേ എനിക്ക് കാണാനാവുന്നൊള്ളൂ .. ചിഞ്ഞുനാറിയ ഇന്ത്യന്‍ രാഷ്ട്രീയവും അവരുടെ കാലുനക്കി ഇന്ത്യന്‍ ടീമില്‍ സ്ഥിരപ്രതിഷ്ടനേടുന്ന വയസ്സായ സ്റ്റാമിനയും ഫോമും നഷ്ടപ്പെട്ട ചാവാഗുകളും ചേര്‍ന്ന ഉപജാപ സംഘം
ഇന്ത്യന്‍ ടീമിലെ ഒരു കളിക്കാരന് ഒരു വര്‍ഷം കളീച്ചാല്‍ കളിയിലൂടെയും മറ്റു ബ്രാന്‍റ് അംബാസിഡറിലൂടെയുമെലാം കോടികളാണ് വരുമാനം ഈ പല കോടികളില്‍ നിന്ന് ഒന്നോ രണ്ടോ കോടി സെലക്ഷന്‍ കമറ്റി മെംബര്‍മാരുടെ കുടുമത്ത് എത്തിച്ചാല്‍ ഏത് ചാവാലിക്കും ഇന്ത്യന്‍ ടീമില്‍ ഇടം നേടാം ഇവര്‍ ഇന്ത്യക്കുവേണ്ടിയല്ല കളിക്കുന്നത് പണത്തിന് വേണ്ടി മാത്രം ഇന്ത്യയോട് ആത്മാര്‍ത്ഥതയും ഇന്ത്യക്കാരനാണന്നുള്ള ആത്മാഭിമാനവും ഉണ്ടെങ്കില്‍ പൊരുതിയെങ്കിലും തോല്‍‍ക്കും ആ തോല്‍‍വിക്കുമൊരു അഭിമാനമുണ്ട് ഇന്നലെ ബംഗ്ലാദേശിന്‍റെ മുന്‍പില്‍ മുട്ടു മടക്കിയ ഇന്ത്യന്‍ ടീം എന്നെ പോലെ ബഗ്ലാദേശികളുടെ മുന്‍പില്‍ വിദേശത്ത് കഴിയുന്നവരെ ലജ്ജിപ്പിച്ചു ഞങ്ങള്‍ അനുഭവിക്കുന്ന മാനസ്സിക അപമാനം അത് പറഞ്ഞറിക്കാനാവാത്തതാണ് , ഇതിനര്‍ത്ഥം ബഗ്ലാദേശ് ജയിക്കരുത് എന്നല്ല അവരും ജയിക്കണം എന്നാല്‍ എന്‍റെ ഇന്ത്യ കളിച്ചില്ല അവര്‍ക്ക് കളിക്കാനായില്ല

എന്തുകൊണ്ട് ഇന്ത്യ തോറ്റു ബഗ്ലാദേശ് ജയിച്ചു .. ബഗ്ലാദേശ് എന്ന ടീമിനെ വളരെ കൊച്ചാക്കി കണ്ടതാണ് അഹങ്കാരികളായ ഇന്ത്യന്‍ ടീമിന്‍റെ അതിന്‍റെ പിന്നിലെ പ്രവര്‍ത്തകരുടെ ആദ്യത്തെ കഴിവു കേട് , ബഗ്ലാദേശിന്‍റെ കളിക്കാരില്‍ അധികവും 17 മുതല്‍ വയസ്സുള്ള നല്ല സ്റ്റാമിനയും പവറുമുള്ള ചുറുചുറുക്കുള്ള കുട്ടികളായിരുന്നു അവര്‍ അറിയാവുന്ന കളിയേക്കാള്‍ ഉള്ള സ്റ്റാമിനവെച്ച് അടിച്ച് കസര്‍ത്തി ഇന്ത്യയുടെ ജടകൊഴിഞ്ഞ സ്റ്റാമിനയില്ലാത്ത പല്ലില്ലാത്ത സിംഗങ്ങള്‍ അതുനോക്കി അന്തം‍വിട്ടിരുന്നു

മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതെ ചിഞ്ഞ രാഷ്ട്രീയക്കാരെ പോലെ ഇല്ലാത്ത ഫിറ്റ്നസ് കാശുകൊടുത്ത് വാങ്ങി ഇന്ത്യന്‍ ടീമില്‍ സ്ഥിര പ്രതിഷ്ടനേടുന്ന ഇന്നത്തെ സ്ഥിതിവിശേഷം പാടെ മാറ്റി ആറു വര്‍ഷത്തില്‍ കൂടുതല്‍ ഒരു കളിക്കാരനെ വെച്ചു പൊറുപ്പിക്കാതെ നല്ല നല്ല യുവക്രിക്കറ്റ് താരങ്ങളെ ജാതിയും വര്‍ഗ്ഗവും നോക്കാതെ സ്റ്റാമിനയും ചെറുപ്പവും മറ്റെല്ലാ ഫിറ്റ്നസ്സും അതിലുപരി കളിയും അറിയാവുന്നവരെ വളര്‍ത്തിയെടുത്ത് നമ്മുടെ ഇന്ത്യയെ തോല്‍‍ക്കുകയാണെങ്കില്‍ അഭിമാനത്തോടെ തോല്‍ക്കുന്ന ടീമാക്കാന്‍ ഈ തോല്‍‍വിയോടെ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു .. അടുത്ത കളിയിലും ഇന്ത്യ തോറ്റ് ലോക കപ്പ് മത്സരത്തു നിന്ന് പുറത്താവണം എങ്കിലേ ഇന്ത്യയുടെ വയസ്സന്മാരുടെ ടീമിനെ ഒന്നടങ്കം മാറ്റൂ അബദ്ധത്തില്‍ ജയിച്ചാല്‍ ഈ വയസ്സന്മാര്‍ തന്നെ അടുത്ത ലോക കപ്പിലും കളിക്കുന്നത് നമ്മുക്ക് നാണത്തോടെ കാണേണ്ടി വരും

ഇടിവാള്‍ said...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്‍ല അതിര്‍ത്തി യുദ്ധത്തിലൊന്നുമല്ലല്ലോ ഇന്ത്യ ഇന്നലെ തോറ്റത്? ഒരു ക്രിക്കറ്റ് മാച്ചല്ലേ അത്?

ഒരു കളിയെ അതിന്റെ അര്‍ഹിക്കുന്ന സ്പിരിട്ടിലെടുത്താല്‍ മതി.. അല്ലാതെ ഇന്ത്യാ-പാകിസ്സ്താന്‍ മത്സരം നടക്കുമ്പോ അതു യുദ്ധം എന്ന ഫീലിങ്ങോടെ കാണുമ്പോഴേ ഇത്തരം പ്രശ്നങ്ങള്‍ വരുന്നുള്ളൂ...

ഇന്ത്യയുടെ വളരേ മോശം പ്രകടനമായുരുന്നു, എടുത്ത് കാട്ടില്‍ ക്കളയേണ്ട പല കളിക്കാരും ഈ റ്റീമില്‍ സസുഖം വാഴുന്നുമുണ്ട്...

പിന്നെ, ബംഗ്ലാ ടീം പണ്ടത്തെ അത്ര് അമോശമല്ല ഇപ്പോള്‍, അവര്‍, ആസ്ത്ര്രേലിയ, കീവീസ് ടീമുക്കലെ വീഴ്ത്തിയിട്ടുണു. നല്ല പല കളീക്ക്കാരും അതിലുണ്ട്...

കഴിഞ്ഞ കപ്പിലും ഇന്ത്യ തോല്വിയോടെയാണു തുടങ്ങിയത്.. ഒരു പക്ഷേ ഈ തോല്വി മികച്ച പ്രകടനങ്ങള്‍ നടത്താനുള്ളൊരു ഷോക്ക് ട്രീറ്റ്മെന്റ് കൂടിയാവും ;)

ഹോ, ന്നാലും ആ പാക്കിസ്താനികള്‍ ടൂര്‍ണ്ണമെന്റില്‍ നിന്നേ പുറത്തായതു കഷ്ടമായ് ;(

സൌത്ത് ആഫ്രിക്ക കൊണ്ടു പോകും കപ്പ് എന്നാ തോന്നുന്നേ...

sandoz said...

അങ്ങനെ ആ വേദന കഴിഞ്ഞു......ഇനി ബര്‍മുഡേം കൂടി കളസം ഇടിച്ചാല്‍ ഹാപ്പിയായി....

Unknown said...

ക്രിക്കറ്റിനെ പറ്റി, ആ കളിയുടെ ആത്മാവിനെ പറ്റി ഒരു ചുക്കും അറിയാത്തവരുടെ അഭിപ്രായപ്രകടനങ്ങളേക്കാള്‍ എന്നെ ചിരിപ്പിച്ചിട്ടൂള്ളത് വി.കെ.എന്‍ മാത്രമാണ്.

ഇന്നലെ ബംഗ്ലാദേശിന്റെ കളി കാണേണ്ടത് തന്നെയായിരുന്നു. 17-18 വയസുള്ള പയ്യന്മാരുടെ പ്രകടനം രോമാഞ്ചം ഉണ്ടാക്കി, ഇന്ത്യ തോറ്റ നിരാശയ്ക്കിടയിലും. കളിച്ച് ജയിച്ചതാണവര്‍.കളിയുടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ഇന്ത്യയെ അവര്‍ മലര്‍ത്തിയടിച്ചു.ഇന്ത്യയുടെ പ്രകടനം മോശമായി. പ്രത്യേകിച്ച് മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും. പക്ഷെ ഇനിയും അവസരമുണ്ട് തിരിച്ച് വരാന്‍. ഇതൊരു ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനുള്ള കുലുക്കിവിളീയാവുകയണെങ്കില്‍ ഇന്ത്യയ്ക്ക് അത് വളരെ നല്ലതാണ്.

ഡേവ് വാട്ട്മോറ് എന്ന കോച്ചിന്റെ മസ്മരികത വീണ്ടും ലോകം കണ്ടു. 3 കൊല്ലം മുമ്പ് ലോകം പുഛിച്ച് തള്ളിയ ടീമിനെ തികച്ചും പ്രൊഫഷണല്‍ ആക്കിയതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കുമല്ല.30-34 പ്രായമുള്ളവരുടെ ഒരു കൂട്ടമായി മുരടിച്ച് പോയിരുന്ന ബംഗ്ലാദേശ് നാഷണല്‍ ടീമിന്റെ പുനരുദ്ധാരണം ഒരു നിലയ്ക്കും എളുപ്പമായിരുന്നില്ല. ഡേവ്... ഹാറ്റ്സ് ഓഫ് റ്റു യൂ.

സാജന്‍| SAJAN said...

ഏതെങ്കിലും സമയത്ത് നമ്മുടെ ഏതെങ്കിലും ഒരു ബൌളര്‍ ഫോം അകുകയും നമ്മള്‍ ജയിക്കുകയും എന്നു കരുതി ഉറക്കമൊഴിച്ചു കാണാനിരുന്ന (ഇവിടെ രാത്രി 12:30 നാണു കളി തുടങ്ങുന്നത്) ഞങ്ങളെ പ്പൊലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കു ഒരു സമ്മാനമായിരുന്നു ഇന്നലത്തെ മാച്ച്...

Radheyan said...

ക്രിക്കറ്റ് 75% മാനസിക ആധിപത്യത്തിലും ബാക്കി കളി മിടുക്കിലും കൂടി ഫലം നിര്‍ണയിക്കുന്ന ഒരു കളിയാണ്.ഒരു പാട് കാണികളും ആരാധകരുമുള്ളതിനാലാവാം നമ്മുടെ കളിക്കാര്‍ അതിസമ്മര്‍ദ്ദത്തില്‍ അടിപ്പെടുന്നു.ഒരു പക്ഷെ 83ലെ വിജയത്തിനു ശേഷം ആരാധകപ്രതീക്ഷയും മാനസികസമ്മര്‍ദ്ദവും directly proportional ആയി കൂടിവന്നു.കളിയെക്കുറിച്ചൊന്നുമറിയാത്തവരും ഒരു മിഥ്യാദേശീയബോധത്തിന്റെ(jingoism) ഭാഗമായി പ്രേക്ഷകരായി വന്നതോടെ കളികള്‍ യുദ്ധങ്ങളായി,പരാജയ്ങ്ങള്‍ ദേശീയ ദുരന്തങ്ങളായി.ഫലമോ കളിക്കാരുടെ സമ്മര്‍ദ്ദം ഇരട്ടിയായി.
ഇന്നലെ ഇന്ത്യ കാട്ടിയ ചില വിഡ്ഡിത്തങ്ങള്‍ പറയാതെ വയ്യ.
സേവാഗിനെ ഓപ്പണറായി അയച്ചതാണ് ഒന്നാമത്.അയാളെ ടീമിലെടുത്തതിനെ കുറ്റപ്പെടുത്തുന്നില്ല.സ്ലോ വിക്കറ്റില്‍ ഒരു ഓര്‍ത്തഡക്സ് ഓഫ് സ്പിന്നറായി കൂടി ഈ പഴയ പുലി ഉപയോഗിക്കാം എന്ന് ചിന്തിക്കുമ്പോള്‍ പ്രത്യേകിച്ചും.പക്ഷെ ഏറ്റവും അധികം പഠിക്കപ്പെട്ടിട്ടുള്ള കളിക്കാരില്‍ ഒരാള്‍ സേവാഗായിരിക്കും.പന്തിനെ ശരീരത്തില്‍ നിന്നു വളരെ ദൂരെയായി നേരിടുന്ന അയാളുടെ രീതി ആദ്യ ഓവറുകളില്‍ അപകടമാകും എന്ന സാമാന്യബുദ്ധിയെ അയാളുടെ പൂര്‍വ്വകാലവീരകഥകള്‍ കീഴ്പ്പേടുത്തിയപ്പോള്‍ ടീം മാനേജ്മെന്റിന് വല്ലതെ തെറ്റി.അത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തു.
രണ്ട് ക്രീസില്‍ കാലുകള്‍ കുഴിച്ചിട്ട് പന്ത് നേരിട്ട രീതിയാണ്.പ്രത്യേകിച്ചും 3 ഇടംകൈയ്യന്‍ സ്പിന്നര്‍മാരെ.മുന്നോട്ട് വന്ന് കളിക്കാന്‍ വിസമ്മതിക്കതിനാലാണ് സച്ചിനും ദ്രാവിഡും പുറത്തായത്.ഈ മൂന്നു പേരുടെയും പന്തുകള്‍ കാര്യമായി തിരിയുന്നുമുണ്ടായിരുന്നില്ല.ലോങ് ഓണ്‍,ലോങ് ഓഫ് മേഖലകളില്‍ അടിക്കുന്നതിനു പകരം പിന്കാലുകലില്‍ ഊന്നി സ്ക്വയര്‍ ലെഗിലേക്കൂം കവര്‍ പോയിന്റിലേക്കും തട്ടി ഇടാനാണ് ഇവര്‍ ശ്രമിച്ചത്.ധൈര്യമായി മുന്നോട്ട് വന്ന് പന്ത് നേരിട്ട തമിമിന്റെ പ്രകടനം ശ്രദ്ധിക്കൂ.

ആദ്യ വിക്കറ്റുകള്‍ പോയപ്പോള്‍ ഒരു പിഞ്ച് ഹിറ്ററിനെ ഉപയോഗിച്ച് ബംഗ്ലദേശികളുടെ താളം തെറ്റിക്കാന്‍ ശ്രമിക്കമായിരുന്നു,അതും ചെയ്ത് കണ്ടില്ല.പരുമ്മി കളിച്ച ഒരു റ്റീമിനെ രണോത്സുകമായ കളിയിലുടെ മറ്റൊരു ടീം തോല്‍പ്പിക്കുന്നതാണ് നാം കണ്ടത്.അമിതസമ്മര്‍ദ്ദങ്ങളുടെ മാറാപ്പ് ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് മുന്നോട്ട് വരാം.ഇത്തരം സന്ദര്‍ഭങ്ങളില്‍ അവസരത്തിനൊത്ത് മുന്നേറുന്ന ടീമായ ശ്രീലങ്കയുമായണ് അടുത്ത കളി എന്നത് അവേശമുണര്‍ത്തൂന്നു(ആശങ്കയുണര്‍ത്തുന്നു എന്നതാണ് സാധാരണ ഉപയോഗിക്കുന്ന ഭാഷ,അതാണ് നമ്മുടെ കുഴപ്പവും. ഈ ലോകകപ്പ് തോറ്റാല്‍ ഇന്ത്യാമഹാരാജ്യം കടലില്‍ താഴ്ന്നു പോകുകയൊന്നുമില്ലല്ലോ)

Unknown said...

രാധേയന്‍ ചേട്ടാ,
കിടിലന്‍ കമന്റ്! കൊട് കൈ. :-)

മൂര്‍ത്തി said...

സൌത്ത് ആഫ്രിക്ക അവസാന 11 ഓവറുകളില്‍ നേടിയത് 170+ റണ്‍സ് ആണ്. ഒരു പക്ഷേ മറ്റൊരു റെക്കോഡ് ആയിരിക്കും..

Balu said...

രോഷം മനസിലാവുന്നു.. ജയിക്കാമായിരുന്ന കളി നമ്മള്‍ തോറ്റു. പക്ഷെ അതിന് കളിക്കാരെ പഴി പറയേണ്ട കാര്യമില്ല. നമ്മള്‍ തോറ്റത് ബംഗ്ലാദേശ് നമ്മളേക്കാള്‍ നന്നായി കളിച്ചത് കൊണ്ടാണ്. അതിന്നലെ കളി കണ്ടവര്‍ക്ക് മനസിലാവും. വെറുതെ സ്‌കോര്‍ കണ്ട് അഭിപ്രായം പറയുന്നവരോട് എനിക്കൊന്നും പറയാനുള്ളത് ഇത്രമാത്രം. ഒന്നല്ല ആയിരം കളി ഇന്ത്യ തോറ്റാലും ഞാന്‍ ഇന്ത്യയ്‌ക്കൊപ്പമാണ്.

കുറ്റങ്ങള്‍ ഉണ്ടാവും. തോല്‍‌വിയില്‍ ടീമിന്റെ കൂടെ നില്‍ക്കുന്നവരാണ് ടീം ജയിക്കുമ്പോള്‍ അധികം സന്തോഷിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. കളിയറിയാതെ ഒച്ച വെക്കുന്നവരോട് മറുപടി പറഞ്ഞത് കൊണ്ട് കാര്യമില്ല.

ദില്‍ബാസുരനും രാധേയനും അഭിനന്ദനങ്ങള്‍..!

Unknown said...

എങ്കിലും ഉറക്കം പോയല്ലോ എന്നൊക്കെ വിലപിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. മോഹന്‍ലാലിന്റെ ‘നരസിംഹം’ സീഡിയിട്ട് കാണൂ ആ നേരം കൊണ്ട്. പ്രതീക്ഷിക്കുന്ന രീതിയില്‍ നായകന്‍ എതിരാളിയെ ഇടിച്ച് മലത്തുന്നത് കാണാം. ഉറക്കമൊഴിച്ചത് മുതലാക്കാന്‍ അതെ വഴിയുള്ളൂ.

ക്രിക്കറ്റ് ഒരു കളിയാണ്. പക്ഷഭേദമില്ലാതെ കളി ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ഒരിക്കലും സമയം നഷ്ടമായതായി തോന്നില്ല. സച്ചിന്‍ 6 അടിച്ചാലും മുഹമ്മദ് അഷ്റഫുള്‍ 6 അടിച്ചാലും ആസ്വദിക്കാമല്ലോ.

myexperimentsandme said...

ഡില്ലബ്‌ദുള്ളേ, ക്രിക്കറ്റിനെപ്പറ്റിയുള്ള കമന്റില്‍ എന്നെ ഏറ്റവും അധികം ചിരിപ്പിച്ചത് ഇന്നലെ റിഡിഫില്‍ വന്ന ഈ കമന്റാണ് (ഇതിന്റെ പകര്‍പ്പവകാശം പൂര്‍ണ്ണമായി ഈ കമന്റെഴുതിയ ആള്‍ക്കും റിഡിഫിനും. ആ പേജായിട്ട് ലിങ്കാന്‍ പറ്റുന്നില്ലാത്തതുകൊണ്ട് മാത്രം കട്ട് പോസ്റ്റുന്നു)

beter teem ween
by Faceless Spirit on Mar 18, 2007 06:55 AM | Hide replies

India loose to beter teem in everi department.
Chappiguy Kirnmara sack old Gangul good but whoai not old Rahudabi Sochintendul all gods of Indeen krikit?
Blockhid captin biring Indeea to veri veri low!
Drop Gangul bring Raeena substoot Pathaan substoot haha!
Dameg teem spreet damegdeemag crookid Chappiguy and mischeef Kirnmara.
Frontkik bakkik all them and foools steel dout Gangul.
Funy cuntri funee peepool all perish haha.
Chappiguy Rahudabi Kirnmara worsiest theeng hapeen to Indeen crikit.
Drymouthed narvoos captin, jeelus Kirnmara, damagedimag Chappiguy forgit not cuntiriman backick frontkick eech 10000 times I onlee be hapy.
Lern bat u Tendul from Munafi And Zaheeree.
Solace only Bangla once part of India 11 charged tigers Youth and experience veri veri good coach teemspreet no ad moni no ramp natioanalism all Bangla once died in thousands for cuntiri indipidinse.
If not joy Bharat then joy Bangla atleast next time.

ബാലൂ, ക്ഷമിക്കണേ, സീരിയസില്‍ പോസ്റ്റില്‍ ഇതിട്ടതിന്.

പതാലി said...

നഷ്ടബോധമുള്ളവര്‍ ദില്‍ബൂന്‍റെ കമന്‍റ് ഒന്നുകൂടി വായിക്കാന്‍ അപേക്ഷ.
വക്കാരി, റിഡിഫ് കമന്‍റ് ഇട്ടതിന് നന്ദി.
ബാലുവേ....
ക്രിക്കറ്റ് പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്.
സന്ദര്‍ശകര്‍ ഏറി വരുന്നതില്‍ വളരെ സന്തോഷം.
പിന്നെ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റതില്‍ പ്രതിഷേധം വ്യാപകമാണ്.
റാഞ്ചിയില്‍ ധോണിയുടെ നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട് ആളുകള്‍ നശിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ താഴെ.

http://www.earthtimes.org/articles/show/41534.html


http://www.dnaindia.com/report.asp?NewsID=1085545

http://www.indiaenews.com/sports/20070318/43661.htm

http://www.hindu.com/thehindu/holnus/007200703181755.htm

http://www.hindu.com/thehindu/holnus/007200703181756.htm